കോട്ടയം: സഭയ്ക്കും സമൂഹത്തിനും സിഎംഐ സഭ നല്കുന്ന ശുശ്രൂഷ നിസ്തുലമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. വാഴൂര്‍ ഇളമ്പള്ളി അനുഗ്രഹ ജംഗ്ഷനിൽ സിഎംഐ കോട്ടയം പ്രവിശ്യാഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ലോകമെമ്പാടും സുറിയാനി കത്തോലിക്കാസഭയുടെ സാന്നിധ്യം അറിയിക്കുന്നതിലും സുവിശേഷവത്കരണത്തിന്റെ തീവ്രമായ ചൈതന്യം എത്തിക്കുന്നതിലും സിഎംഐ സഭയുടെ പങ്ക് വലുതാണെന്നും കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷത്തിനു സാക്ഷികളാകാന്‍ പുതിയ പ്രവിശ്യാ ഭവനം സഹായകമാകുമെന്നും മാര്‍ തറയില്‍ പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു. പ്രൊവിന്‍ഷല്‍ ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ സ്വാഗതവും കൗണ്‍സിലര്‍ ഫോര്‍ ഫിനാന്‍സ് ഫാ. ജോബി മഞ്ഞക്കാലായില് സിഎംഐ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു മുമ്പ് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രവിശ്യാ ഭവനത്തിന്റെ വെഞ്ചരിപ്പും നടന്നു. അജപാലന മേഖലയ്ക്കൊപ്പം ആതുര, വിദ്യാഭ്യാസ രംഗങ്ങളിലും സിഎംഐ സഭയുടെ പങ്ക് അഭിമാനിക്കാവുന്നതാണെന്ന് മാര്‍ ജോസ് പുളിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍, പ്രൊവിന്‍ഷല്‍ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. അഗസ്റ്റിന് ജോര്‍ജ് സിഎംഐ, വികാരി ജനറാള്‍മാര്‍, വൈദികര്‍, വിവിധ സന്യാസിനീ സഭകളിലെ മദര്‍ ജനറാള്‍മാര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വെഞ്ചരിപ്പ് ശുശ്രൂഷയിലും സമ്മേളനത്തിലും പങ്കെടുത്തു.